തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതികളായ രണ്ട് പേര്‍ അറസ്‌റ്റിൽ. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സജീവ്, മൂന്നാം പ്രതിയായ സനല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുണ്ട്.
തിരുവോണത്തലേന്ന് അര്‍ദ്ധരാത്രിയില്‍ ആണ് തിരുവനന്തപുരം തേമ്പാംമൂട് വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിതിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരമാണ് കൊലകള്‍ക്ക് പിന്നിലെന്നും പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും പൊലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
മാരകായുധങ്ങളുമായി മിതിലാജിനേയും ഹഖ് മുഹമ്മദിനേയും ആക്രമിച്ച് വെട്ടിപ്പരുക്കേല്‍പിച്ചത് സജീവും സനലും ചേര്‍ന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ പ്രതിയും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ ഉണ്ണിയുടെ സഹോദരനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സനല്‍. അക്രമികളെ സഹായിക്കുകയും രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഏഴ് പേരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസില്‍ ഇതുവരെ ആറ് പ്രതികളാണുള്ളത്. സജീവ്, രണ്ടാം പ്രതിയായ അന്‍സാര്‍ എന്നിവരൊഴികെ മറ്റ് നാല് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തി.