തിരുവനന്തപുരം: കണ്ണൂരിലെ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിന്റെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി ഇപി ജയരാജൻ. മറ്റാർക്കെങ്കിലും ഓഹരികൾ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജെയ്‌സണുമാണ് ഓഹരികൾ കൈമാറാൻ ആലോചിക്കുന്നത്. ഓഹരികൾ വിൽക്കാനുള്ള സന്നദ്ധത ഡയറക്‌ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.
9,199 ലക്ഷത്തിന്റെ ഓഹരികളാണ് ഇരുവർക്കും ഉള്ളത്. ഇന്ദിരയ്‌ക്ക് 81.99 ലക്ഷത്തിന്റെയും ജെയ്‌സണ് പത്ത് ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തവുമാണുള്ളത്. മുൻ എംഡി കെപി രമേശ് കുമാറിനും മകൾക്കും 99.99 ലക്ഷം രൂപയുടെ 9,999 ഷെയറുകളുണ്ട്. വ്യക്‌തിയെന്ന നിലയിൽ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കാണ് കൂടുതൽ ഷെയറുകൾ. റിസോർട്ടുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങളുടെ പശ്‌ചാത്തത്തിലാണ് ഓഹരികൾ കൈമാറാൻ തീരുമാനിച്ചത്.
വൈദേകം ആയുർവേദ റിസോർട്ടിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ടിഡിഎസ് (ടാക്‌സ് ഡിഡക്റ്റഡ് സോഴ്‌സ്) വിഭാഗമാണ് നോട്ടീസ് നൽകിയത്. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. റിസോർട്ടിന്റെ ഉടമസ്‌ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയർ ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര വീതം ഓഹരികൾ ഉണ്ടെന്നും ആരാഞ്ഞാണ് നോട്ടീസ് നൽകിയത്.
പി ജയരാജൻ സിപിഎം സംസ്‌ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഈ വിഷയത്തെ തുടർന്ന് പ്രതികരണവുമായി ഇപി ജയരാജൻ രംഗത്തുവന്നെങ്കിലും, തുടർന്ന് പാർട്ടിയിൽ നിന്ന് അദ്ദേഹം മാറിനിൽക്കുന്നത് പുതിയ വിവാദങ്ങൾക്കും തിരി കൊളുത്തിയിരുന്നു. ഈ വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിക്കുന്നത്.
Most Read: ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം