കോഴിക്കോട്: കെഎം ഷാജിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി മാറ്റി. കേസ് ഈ മാസം 23ന് പരിഗണിക്കും. വിജിലൻസ് കോടതി ജഡ്‌ജി അവധിയിൽ ആയതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
കെഎം ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിന്റെ വസ്‌തുത റിപ്പോർട് കോടതിയിൽ സമർപ്പിക്കുമെന്ന് വിജിലൻസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അതുണ്ടായിട്ടില്ല. ഈ റിപ്പോർട് ഉച്ചക്കുശേഷം സമർപ്പിക്കുമെന്നാണ് കരുതുന്നത്.
ഇന്നലെ നടന്ന പരിശോധനയിൽ ഷാജിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം പിടിച്ചെടുത്തിരുന്നു. ഈ വിവരങ്ങളും വസ്‌തുത റിപ്പോർട്ടിൽ ചേർക്കേണ്ടതുണ്ട്. കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 40 ലക്ഷം രൂപയുടെ കറൻസിയുടെ സീരിയൽ നമ്പറുകൾ എടുക്കേണ്ടതുണ്ട്. അതിനുശേഷമേ വസ്‌തുത റിപ്പോർട് സമർപ്പിക്കൂ.
കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത വിവരം അറിയിക്കാനാണ് വിജിലൻസ് കോടതിയിൽ എത്തിയത്. കെഎം ഷാജിക്ക് എതിരെ എഫ്‌ഐആർ ഇടണമെന്നായിരുന്നു പരാതി നൽകിയ അഭിഭാഷകന്റെ ആവശ്യം. അത് വിജിലൻസിന് തീരുമാനിക്കാമെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Read also: ഗുജറാത്ത് കലാപം; മോദിക്ക് ക്ളീൻചിറ്റ് നൽകിയതിന് എതിരായ ഹരജി രണ്ടാഴ്‌ചത്തേക്ക് മാറ്റി