കോട്ടയം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കോഴ വിവാദം കോട്ടയം എസ് പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ ആസ്ഥാനമായ റെഡ് ക്രസന്റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നാണ് വിജിലൻസിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
പദ്ധതിക്ക് കരാർ ലഭിക്കുന്നതിനു സ്വപ്‌ന സുരേഷ് അടക്കമുള്ളവർക്കു കമ്മീഷൻ നൽകിതായി വെളിപ്പെടുത്തൽ ഉണ്ടായതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. റെഡ് ക്രസൻറും ലൈഫ് മിഷനും തമ്മിലാണ് ധാരണപത്രം ഒപ്പിട്ടതെങ്കിലും നിർമ്മാണ കരാർ ഒപ്പിട്ടത് യൂണിടാക്കും യുഎഇ കോൺസുലേറ്റും തമ്മിൽ നേരിട്ടാണ്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതു പ്രകാരമായിരുന്നില്ല ഉപ കരാറുണ്ടാക്കിയത്. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരോ സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമ്മാണക്കരാറിൽ കക്ഷിയായിരുന്നില്ല. യുഎഇയിൽ നിന്ന് നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസങ്ങൾ ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു ഇതിൽ സർക്കാരിന്റെ വിശദീകരണം.