തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്ന വിജിലൻസ് റിപ്പോർട് ശരിവെച്ചു റവന്യൂ വകുപ്പ്. ഇത് സംബന്ധിച്ച് ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിദാർ ഇടുക്കി ജില്ലാ കളക്‌ടർക്ക് റിപ്പോർട് നൽകി. മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ ആധാരത്തിനുള്ളിലേക്കാൾ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ വിഭാഗത്തിന്റെ കണ്ടെത്തൽ. മാത്യുവിന്റെ മൊഴിയെടുത്ത ശേഷമാണ് വിജിലൻസ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇത് സ്‌ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്‌ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധികഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്.
50 സെന്റ് പുറമ്പോക്ക് കൈയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും വിജിലൻസ് കണ്ടെത്തി. ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേടുകൾ നടത്തിയെന്നും സ്‌ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ചു മാത്യു കുഴൽനാടൻ നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് പറഞ്ഞത്. ഈ സ്‌ഥലത്ത് മിച്ചഭൂമിയുള്ള വിവരം മറച്ചുവെച്ചാണ് സ്‌ഥലം രജിസ്‌റ്റർ ചെയ്‌തിരുന്നത്.
2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്‌ഥലത്താണ് മാത്യു കുഴൽനാടന്റെ റിസോർട്ട് സ്‌ഥിതി ചെയ്യുന്നത്. ഈ സ്‌ഥലം വിൽപ്പന നടത്താനാകില്ല. മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെന്റ് ഭൂമിയാണ് മാത്യു കുഴൽനാടന്റെ പേരിലുള്ളത്. അധികമായി കൈവശം വെച്ചിരിക്കുന്ന സ്‌ഥലത്തിന്റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തഹസിദാർ ജില്ലാ കളക്‌ടർക്ക് റിപ്പോർട് നൽകിയിരിക്കുന്നത്.
Most Read| സംസ്‌ഥാനത്ത് 2,70 കോടി വോട്ടർമാർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാർ