കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. മുൻകൂർ ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ കടുത്ത അതൃപ്‍തിയിലാണ് പ്രോസിക്യൂഷൻ.
പ്രതി വിവാഹിതനായതിനാൽ വിവാഹ വാഗ്‌ദാനം നൽകി എന്ന് പറയാനാകില്ല. നടി ഒരിക്കലും വിജയ് ബാബുവിന്റെ തടവിലായിരുന്നില്ല. നടിയും വിജയ് ബാബുവും തമ്മിൽ ഇൻസ്‌റ്റഗ്രാമിലും മറ്റും ചാറ്റുകൾ നടത്തിയിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച് സൂചിപ്പിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാൽ, നിയമവിദഗ്‌ധരും പൊതുസമൂഹവും ഈ വിധിക്ക് എതിരാണ്. കോടതി അതിജീവതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ലെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് പ്രോസിക്യൂഷൻ സുപ്രീം കോടതിയെ സമീപിക്കുന്നത്. പരസ്‌പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം എന്ന സന്ദേശം ഈ നിരീക്ഷണങ്ങളിൽ നിന്ന് പൊതുസമൂഹത്തിന് ലഭിച്ചേക്കാമെന്നും പ്രോസിക്യൂഷൻ വിലയിരുത്തുന്നു.
അതേസമയം, വിജയ് ബാബുവിന്റെ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്‌തമാക്കിയിരുന്നു. വിദേശത്ത് ഒളിവിൽ കഴിഞ്ഞ ശേഷം ജാമ്യം വാങ്ങുന്നത് പ്രോൽസാഹിപ്പിക്കാനാകില്ലെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബു പോലീസിനെ കബളിപ്പിച്ചു. പോലീസ് ഇരക്ക് ഒപ്പമാണ് നിന്നത്. അന്വേഷണം ശക്‌തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും കമ്മീഷണർ വ്യക്‌തമാക്കി.
Most Read: 50 വർഷമായി കായ്‌ക്കുന്നത് പുറംതോടില്ലാത്ത ചക്കകൾ; കൗതുകമായി ഒരു പ്‌ളാവ്