ന്യൂഡെല്‍ഹി: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ രാജിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രൂപാണിയെ വിശ്വാസ വോട്ടെടുപ്പില്ലാതെ ബിജെപിയുടെ ഒറ്റയാന്‍ ഹൈക്കമാൻഡ് പുറത്താക്കിയെന്നും 2022ല്‍ ഗുജറാത്തിലെ ജനങ്ങള്‍ ചെയ്യേണ്ട കാര്യമായിരുന്നു അതെന്നും ചിദംബരം പരിഹസിച്ചു.
“രൂപാണി നേതൃത്വം നല്‍കിയ സര്‍ക്കാരിനെ വിശ്വാസവോട്ട് പോലും ഇല്ലാതെ ഒറ്റയാന്‍ ഹൈക്കമാൻഡ് പുറത്താക്കിയിരിക്കുന്നു. ദൈവത്തിന് സ്‌തുതി, 2022ല്‍ ജനങ്ങള്‍ രൂപാണിയെ പുറത്താക്കും മുന്‍പേ നിങ്ങളത് ചെയ്‌തു”- ചിദംബരം ട്വീറ്റ് ചെയ്‌തു. രൂപാണിക്ക് പകരം അധികാരമേറ്റ ഭൂപേന്ദ്ര പട്ടേലിന്റെയും ഗതി വ്യത്യസ്‌തമായിരിക്കില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ഭൂപേന്ദ്ര പട്ടേൽ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. രൂപാണിക്ക് പകരം ഗുജറാത്തില്‍ നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനേയും സംസ്‌ഥാന കൃഷി മന്ത്രി ആര്‍സി ഫാല്‍ഡു എന്നിവരെയും പരിഗണിക്കുന്നതായും റിപ്പോര്‍ട് ഉണ്ടായിരുന്നു. എന്നാല്‍ അവസാനം ഭൂപേന്ദ്ര പട്ടേലിനാണ് നറുക്കു വീണത്.
Read also: വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് താലിബാൻ; പകരം നൻമ തിൻമ മന്ത്രാലയം