തിരുവനന്തപുരം : വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യുവതി ബെംഗളൂരുവിൽ അറസ്‌റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശിനി വിദ്യ പയസ് ആണ് അറസ്‌റ്റിലായത്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന സ്വദേശി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ കട്ടപ്പന പോലീസാണ് വിദ്യയെ അറസ്‌റ്റ് ചെയ്‌തത്. 1 കോടി 30 ലക്ഷം രൂപ ഇവർ തട്ടിയെടുത്തു എന്നാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്.
ഇസ്രായേലിലേക്കുള്ള വിസ തയ്യാറാക്കി നൽകാമെന്ന് വാഗ്‌ദാനം നൽകിയാണ് വിദ്യയുൾപ്പെടുന്ന സംഘം 2019ൽ പണം തട്ടിയത്. തുടർന്ന് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27 പേരിൽ നിന്നായി 1 കോടി 30 ലക്ഷം രൂപയാണ് ഇവർ തട്ടിയത്. തട്ടിപ്പ് നടന്നതിന് പിന്നാലെ കട്ടപ്പന സ്വദേശിയായ പൂതക്കുഴിയിൽ ഫിലോമിനയാണ് കട്ടപ്പന പോലീസിൽ പരാതി നൽകിയത്. തുടർന്ന് വിദേശത്തേക്ക് കടന്ന വിദ്യക്കായി എയർപ്പോർട്ടുകൾ കേന്ദ്രീകരിച്ച് ലുക്ക്ഔട്ട് നോട്ടീസ് നൽകി അന്വേഷണം നടത്തുകയായിരുന്നു പോലീസ്.
തുടർന്ന് നീണ്ട കാലയളവിന് ശേഷം കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്ന് ബെംഗളൂരു എയർപോർട്ടിലെത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്. തട്ടിപ്പിന്റെ പേരിൽ കൈപ്പറ്റിയ തുക കേസിലെ രണ്ടും മൂന്നും പ്രതികളായ വിദ്യയുടെ സഹോദരി സോണിയുടെ ബന്ധുവായ തോമസിന്റെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. കൂടാതെ കൂട്ടു പ്രതികളായ കണ്ണൂർ സ്വദേശി അംനാസ് തലശേരി സ്വദേശികളായ മുഹമ്മദ് ഒനാസീസ്, അഫ്‌സീർ എന്നിവർക്കായും പോലീസ് അന്വേഷണം ഊർജിതമാക്കി. കട്ടപ്പന ഡിവൈഎസ്‍പി ജെ സന്തോഷ് കുമാറിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന സിഐ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ ബെംഗളൂരുവിലെത്തി അറസ്‌റ്റ് ചെയ്‌തത്.
Read also : കോരപ്പുഴ പാലം ഇനി ‘കേളപ്പജി’യുടെ പേരിൽ അറിയപ്പെടും