കൊല്ലം: വിസ്‌മയ കേസിൽ വിചാരണ അടുത്ത മാസം 10ന് ആരംഭിക്കും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുക. ഭർത്താവ് കിരൺ കുമാറിന്റെ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ജീവനൊടുക്കി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
വിസ്‌മയയുടേത് സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള ആത്‌മഹത്യയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സ്‌ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്‌ത്രീധന പീഡനം, ആത്‌മഹത്യ പ്രേരണ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.
സ്‌ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്‌മയയുടെ നിലമേലുള്ള വീട്ടിലും വച്ച് കിരൺ വിസ്‌മയയെ പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കുറ്റപത്രത്തിൽ 102 സാക്ഷികളും, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും ഉൾപ്പെടുന്നു. 507 പേജുള്ള കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ 2419 പേജുകളാണ് ഉള്ളത്.
കഴിഞ്ഞ ജൂൺ 21നാണ് ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ വിസ്‌മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉത്രക്കേസിലെ സ്‌പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ ജി മോഹൻരാജാണ് വിസ്‌മയ കേസിലും വാദി ഭാഗത്തിനായി ഹാജരാകുന്നത്.
Most Read: ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം; ഹൈക്കോടതി