തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി, ഇതിനായി എൻഐഎ ഉദ്യോഗസ്‌ഥർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, കേരള പോലീസിനെ നേരിട്ട് ഇടപെടുത്താതെ സ്വന്തംനിലക്കാണ് എൻഐഎ അന്വേഷണം നടത്തുക. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ കസ്‌റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനു നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നോ എന്നതിലാണ് കേന്ദ്ര അന്വേഷണ ഏജൻസി വിവരങ്ങൾ ശേഖരിക്കുക.
കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 35ലധികം പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സിസിടിവി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ അഞ്ച് വാഹനങ്ങൾ തകർന്നു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്‍ടം സ്‌റ്റേഷനിൽ മാത്രം ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്. സംഘർഷത്തിനിടെ കാലിനു പരുക്കേറ്റതിനെ തുടർന്ന് ശസ്‌ത്രക്രിയക്ക് വിധേയനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് സ്‌റ്റേഷൻ എസ്ഐ ലിജോ. അസിസ്‌റ്റൻഡ് കമ്മിഷണർക്കും പരിക്കേറ്റിരുന്നു. ആകെ 35 പൊലീസുകാർക്കും ഒട്ടേറെ സമരക്കാർക്കും പരുക്കേറ്റിരുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തി പൊലീസ് സ്‌റ്റേഷനടക്കം ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ചതിലും അതിന്റെ തുടർച്ചയായി ആസൂത്രിതമായി വൻ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) മുൻ അംഗങ്ങളുടെ ഗൂഢപങ്കാളത്തിമുണ്ടെന്നാണ് സംസ്‌ഥാന ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ പാരിസ്‌ഥിതി സംഘടനയായിരുന്ന ഗ്രീൻ മൂവ്‌മെന്റിലെ മുൻ അംഗങ്ങളാണ് സമരത്തിൽ നുഴഞ്ഞുകയറി കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നും ഇടതുപക്ഷ വിരുദ്ധ പരിസ്‌ഥിതി സംഘടനകൾ, മാവോയിസ്‌റ്റ് ഫ്രോണ്ടിയർ ഓർഗനൈസേഷൻ, തീവ്ര ഇസ്‌ലാമിക ചിന്താഗതിക്കാർ തുടങ്ങിയവരുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നതായി വാർത്തകളുണ്ട്.
Most Read: രാജ്യത്തെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി: പരീക്ഷണ പദ്ധതി നാളെ ആരംഭിക്കും