തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത് വളരെയധികം ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ഒത്തു തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ എത്രയും വേഗം നടപടി കൈക്കൊള്ളണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ വന്നതോടെ ഇപ്പോള്‍ രേഖാമൂലമുള്ള ഉറപ്പാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ 18 ദിവസങ്ങളായി നാട്ടുകാര്‍ സമരം ചെയ്യുകയാണ്. എന്നാല്‍ അത് അവസാനിപ്പിക്കാന്‍ ഉള്ള തുടര്‍ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. തുറമുഖ നിര്‍മ്മാണത്തിന് അനുയോജ്യമായ കാലാവസ്‌ഥ ഉള്ള സമയമാണ് ഇപ്പോള്‍. അതിനാല്‍ തന്നെ നാട്ടുകാരുടെ സമരത്തിന് പരിഹാരംകണ്ട് തുറമുഖത്തിന്റെ നിര്‍മ്മാണം മുന്നോട്ട് കൊണ്ട് പോകേണ്ടത് അനിവാര്യമാണ്. അല്ലാത്ത സാഹചര്യത്തില്‍ വിഴിഞ്ഞം പദ്ധതി അനന്തമായി നീണ്ട് വലിയ സാമ്പത്തിക നഷ്‌ടത്തിന് അത് ഇടയാക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി.
Read also : കങ്കണക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി
പദ്ധതി നടപ്പാക്കുന്നത് മൂലം ഉണ്ടാകുന്ന മല്‍സ്യ തൊഴിലാളികളുടെ തൊഴില്‍ നഷ്‌ടത്തിന് പരിഹാരം കാണുകയും നിലവില്‍ ഉള്ള മല്‍സ്യബന്ധന തുറമുഖത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ് ഇപ്പോഴത്തെ ആവശ്യം. ഇത് പരിഹരിച്ച് പദ്ധതിയുടെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് കൊണ്ട് പോകേണ്ടത് അനിവാര്യമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പുനരധിവാസ പാക്കേജ് നടപ്പാക്കിയ ശേഷമാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ അതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയ അര്‍ഹരായ ആളുകളുടെ പ്രശ്‌ന പരിഹാരത്തിന് വേണ്ടിയുള്ള നടപടികളും അന്ന് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ അതിന്റെ തുടർ നടപടികളോ ചര്‍ച്ചകളോ ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാതെ പോയതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നമെന്നും ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി.
Read also : എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു