തിരുവനന്തപുരം : കസ്‌റ്റംസ് വാഹനത്തില്‍ വച്ച് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട എം ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനക്കാണ് ശിവശങ്കറിനെ ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശിവശങ്കര്‍ ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലാണ്. വിദഗ്ധ ഡോക്‌ടർമാരുടെ സംഘം ഇപ്പോള്‍ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്.
ഇന്ന് ഉച്ചക്ക് ശേഷമാണ് ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ സ്വകാര്യ ആശുപത്രിയുടെ മുന്നില്‍ വച്ച് മാദ്ധ്യമ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ കവാടം വഴിയാണ് ശിവശങ്കറിനെ പുറത്തേക്ക് കൊണ്ട് വന്നത്. പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഇടയിലാണ് മാദ്ധ്യമ പ്രവര്‍ത്തകരും ആശുപത്രി അധികൃതരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവശങ്കറിനെ ഇന്ന് രാവിലെ ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന മെഡിക്കല്‍ ബുള്ളറ്റിനും പുറത്തു വന്നിരുന്നു. എന്നാല്‍ നടുവേദന ഉണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നിലവില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read also : ആരോഗ്യ വകുപ്പില്‍ ശുദ്ധികലശം; സര്‍വീസില്‍ നിന്നും വിട്ട് നില്‍ക്കുന്ന ജീവനക്കാരെ പുറത്താക്കി