മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദു മുസ്‌ലിം മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോളി ചന്ദലിനും എതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കാസ്‌റ്റിംഗ് ഡയറക്റ്ററും ഫിറ്റ്‌നസ് പരിശീലകനുമായ മുനവറലി സയീദിന്റെ പരാതിയിലാണ് കോടതി നടപടി.
മജിസ്ട്രേറ്റ് ജായ്ഡു ഗുലേയാണ് ഹരജി പരിഗണിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കൊലപാതികളുമാണ് ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നത് എന്ന ട്വീറ്റുകളിലൂടെ കങ്കണ നിരന്തരം ബോളിവുഡിനെ അപമാനിക്കുന്നുവെന്ന് മുനവറലി തന്റെ പരാതിയില്‍ പറഞ്ഞു. മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യം ചെയ്‌തതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണം, പാൽഘറിലെ ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്വേഷം പടര്‍ത്തുന്ന രീതിയിലാണ് ട്വീറ്റുകൾ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
ട്വീറ്റിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം പുറത്തുകൊണ്ടു വരണമെന്ന് മുനവറലി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുക), 295 എ ( മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുക), 124 എ (രാജ്യദ്രോഹക്കുറ്റം) എന്നിവയും ചേര്‍ത്ത് കേസെടുക്കണം എന്നാണ് ട്രെയിനര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read also: വിവാദ കാര്‍ഷിക നിയമം റദ്ദാക്കും; ബിഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം