ന്യൂഡെൽഹി: നടി കങ്കണ റണൗട്ടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കങ്കണയെ അറസ്‌റ്റ് ചെയ്യണമെന്നും പത്‌മശ്രീ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയപ്പോഴാണ് ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ കിട്ടിയ സ്വാതന്ത്ര്യം ഭിക്ഷയായിരുന്നു എന്നാണ് കങ്കണ ടിവി അഭിമുഖത്തിൽ പറഞ്ഞത്. തുടർന്ന് ആം ആദ്‌മി പാർട്ടി, ബിജെപി നേതാവ് വരുൺ ഗാന്ധി, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ എന്നിവർ കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ടാഗ് ചെയ്‌തായിരുന്നു നേതാക്കളുടെ ട്വീറ്റ്.
പത്‌മ പുരസ്‌കാരം തിരികെ വാങ്ങണമെന്നും സിവിലിയൻ പുരസ്‌കാരം നൽകുന്നതിന് മുൻപ് കങ്കണയുടെ മാനസികനില പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ആനന്ദ് ശർമ്മ പറഞ്ഞു. രാജ്യത്തെയും മഹാൻമാരെയും അവമതിക്കുന്നവർക്ക് പുരസ്‌കാരം നൽകുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്‌മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി പട്ടേൽ തുടങ്ങിയ രക്‌തസാക്ഷികളെ അപമാനിക്കുന്നതാണ് നടിയുടെ പ്രസ്‌താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യദ്രോഹമെന്നാണ് കങ്കണയുടെ പ്രസ്‌താവനയെ കോൺഗ്രസ് വിശേഷിപ്പിച്ചത്.
മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് കങ്കണ പ്രസ്‌താവന നടത്തിയതെന്നായിരുന്നു മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ ആരോപണം. കങ്കണയുടെ പ്രസ്‌താവനയെ അപലപിക്കുന്നു. സ്വാതന്ത്ര്യ സമര പോരാളികളെ അവർ അപമാനിച്ചു. അവരിൽ നിന്ന് പത്‌മ പുരസ്‌കാരം തിരിച്ചുവാങ്ങി അറസ്‌റ്റ് ചെയ്യണമെന്നും നവാബ് മാലിക് ആവശ്യപ്പെട്ടു. കങ്കണയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യാൻ ആം ആദ്‌മി പാർട്ടി നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; ബിജെപി ചെലവിട്ടത് 252 കോടിയെന്ന് റിപ്പോർട്