തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തിയും ട്രയൽ റണ്ണും പൂർത്തിയായി. അദാനി പോർട്ടിൽ നിന്ന് കംപ്‌ളീഷൻ സർട്ടിഫിക്കറ്റ് സർക്കാരിന് ലഭിച്ചു. അഭിമാന നിമിഷമാണെന്നും കരാർ പ്രകാരം നിശ്‌ചയിച്ച ഡിസംബർ മൂന്ന് എന്ന കാലാവധി പാലിക്കാൻ കഴിഞ്ഞുവെന്നും തുറമുഖ മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
മദ്രാസ് ഐഐടി ഇൻഡിപെൻഡന്റ് എൻജിനിയർ കംപ്‌ളീഷൻ സർട്ടിഫിക്കറ്റ് സർക്കാരിന് കൈമാറി. ട്രയൽ റണ്ണിന്റെ ഭാഗമായി അൾട്രാ ലാർജ് മദർഷിപ്പുകൾ ഉൾപ്പടെ 70 ചരക്ക് കപ്പലുകൾ എത്തുകയും 1.47 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുകയും ചെയ്‌തതായി മന്ത്രി വ്യക്‌തമാക്കി.
രണ്ടാംഘട്ടത്തിന്റെ സപ്ളിമെന്ററി കരാർ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. നാല് ഘട്ടങ്ങൾ 2028ഓടുകൂടി പൂർത്തീകരിച്ച് തുറമുഖം പൂർണ സജ്‌ജമാക്കുക എന്നതാണ് കരാറിന്റെ ഉള്ളടക്കം. മുൻപുണ്ടായിരുന്ന ധാരണയ്‌ക്കപ്പുറം 2034 മുതൽ ഒരു ശതമാനം വരുമാനം സർക്കാരിന് ലഭിക്കുന്ന തരത്തിലാണ് കരാർ എന്നും മന്ത്രി പറഞ്ഞു.
വിസിൽ (വിഴിഞ്ഞം ഇന്റർനാഷണൽ ഷിപ്പിങ് ലിമിറ്റഡ്) എംഡി ദിവ്യ എസ് അയ്യരും അദാനി പോർട് അധികൃതരും ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബോർഡ് യോഗം ചേർന്ന് തുറമുഖത്തിന്റെ കമ്മീഷനിങ് തീയതി പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം