തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുടെ എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ വായിക്കും. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചർച്ചകൾ പുനരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലുള്ള സർക്കുലറിലെ പ്രധാന ആവശ്യം.
തുറമുഖ നിർമാണം സ്‌ഥിരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും നിർമാണം നിർത്തിവെച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സർക്കുലറിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ചാണ് ആർച്ച് ബിഷപ്പിന്റെ ഇടയ ലേഖനം.
സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന സർക്കാർ സമീപനം പ്രകോപനം സൃഷ്‌ടിച്ചുവെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നുണ്ട്. സർക്കാരിന്റെ നിസ്സംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളും മൽസ്യത്തൊഴിലാളികളിൽ പ്രകോപനമുണ്ടാക്കി. നിരായുധരായ സ്‌ത്രീകളെ പോലീസ് മർദ്ദിച്ചു. തുടങ്ങിയവയും സർക്കുലറിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
അതിനിടെ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചർച്ചകളും തുടരുകയാണ്. മലങ്കര, ലത്തീൻ സഭാധ്യക്ഷൻമാരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി. കൂടിക്കാഴ്‌ചയിൽ തുടർചർച്ചകൾക്കും ധാരണയായിട്ടുണ്ട്. അനൗദ്യോഗിക ചർച്ചകളിൽ ധാരണയായ ശേഷം ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കാനാണ് തീരുമാനം. സമാന്തരമായി ഗാന്ധി സ്‌മാരക നിധിയുടെ നേതൃത്വത്തിലുള്ള മധ്യസ്‌ഥ ശ്രമങ്ങളും തുടരുകയാണ്.
വിഴിഞ്ഞം തുറമുഖ മേഖലയിലെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്‌ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വിഷയത്തിൽ കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ബുധനാഴ്‌ച കോടതിയിൽ നിലപാട് അറിയിക്കും. എന്നാൽ, കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാർ അല്ലെന്നും അദാനി കമ്പനി ആണെന്നുമാണ് സർക്കാരിന്റെ ഇപ്പോഴത്തെ പരസ്യ നിലപാട്.
വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. പദ്ധതി പദ്ധതി നിർത്തിവയ്‌ക്കൽ ഒഴിച്ചുള്ള സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എന്നും ഇപ്പോൾ നടക്കുന്നത് സർക്കാരിന് എതിരെയുള്ള പ്രക്ഷോഭമല്ലന്നും നാടിന്റെ മുന്നോട്ട് പോക്കിന് എതിരെയുള്ള പ്രക്ഷോഭമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
Most Read: വിസിമാരെ ഹിയറിങ്ങിന് വിളിച്ചു ഗവർണർ; 9 പേർക്ക് നോട്ടീസ്