തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രദേശവാസികൾ നടത്തുന്ന സമരം നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും പരിഹാരം കാണുംവരെ സമരം തുടരുമെന്നും വിഷയത്തിന്റെ ഗൗരവം ജനങ്ങളിൽ എത്തിക്കാൻ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്‌ച സർക്കുലർ വായിക്കുമെന്നും ലത്തീന്‍ അതിരൂപത വ്യക്‌തമാക്കി.
സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ വീഴരുതെന്നും കേസുകള്‍ നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നീങ്ങുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെപ്‌റ്റംബർ ഒന്ന് മുതലുള്ള സമരരീതിയെക്കുറിച്ച് സര്‍ക്കുലറില്‍ വിശദീകരിക്കും. ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും വിഴിഞ്ഞം അതിജീവന സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് വ്യക്‌തമാക്കുകയും ചെയ്‌തു.
പതിമൂന്നാം ദിനത്തിലേക്ക് നീണ്ട സമരം തലവേദന സൃഷ്‌ടിക്കുന്നത് തിരിച്ചറിഞ്ഞ സംസ്‌ഥാന ഭരണകൂടം കഴിഞ്ഞ ദിവസം അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുറമുഖ നിർമാണം നിർത്തിവെച്ച് സ്വതന്ത്ര ശാസ്‌ത്രീയ പഠനം നടത്തണമെന്ന സമരസമിതിയുടെ ആവശ്യം അംഗീകരിക്കും വരെ സമരത്തില്‍ ഒരു വിട്ടുവീഴ്‌ചയും വേണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം.
സമരത്തിനെതിരെ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹരജി തിങ്കളാഴ്‌ച കോടതി പരിഗണിക്കും. തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമെന്നും പോലീസ് സുരക്ഷക്കൊപ്പം കേന്ദ്രസേനയുടെ സുരക്ഷയും വേണമെന്നാണ് ഹരജിയിലെ ആവശ്യം.
സമരത്തിനിടെ നൂറ് കണക്കിന് സമരക്കാര്‍ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ച് കയറിയതായും ഇത് ലക്ഷങ്ങളുടെ നാശനഷ്‍ടം ഉണ്ടാക്കിയതായും സമരക്കാര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും ഹര്‍ജിയില്‍ അദാനിഗ്രൂപ്പ് പറയുന്നു. സമാനമായ ഹർജിയുമായി തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.
2015ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം അന്തിമഘട്ടതിലാണ്. സമരം തുടര്‍ന്നാല്‍ പദ്ധതി ഇനിയും വൈകും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊലീസിന്റെയും കേന്ദ്രസേനയുടെയും സുരക്ഷ ആവശ്യമാണെന്നും ഇരുഹര്‍ജികളിലും ചൂണ്ടികാട്ടുന്നു. ജസ്‌റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിക്കുക. തുറമുഖ പദ്ധതിക്കെതിരെ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത് ആർച്ച് ബിഷപ് ഡോ തോമസ് ജെ. നെറ്റോയാണ്.
Related: വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷണം വേണം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ