പീരുമേട്: ഇടുക്കിയിൽ പീരുമേട് പഞ്ചായത്തിലെ വോട്ടർമാരെ പോലീസ് ഇൻസ്‌പെക്‌ടർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. പീരുമേട് എസ്എച്ഒ ശിവകുമാറിനെതിരെയാണ് പരാതി. കഴിഞ്ഞ 8ആം തീയതി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. പീരുമേട് പഞ്ചായത്തിലെ രണ്ടാം വാർഡിലെ പോളിംഗ് ബൂത്തായ ഗ്ളെൻ മേരി എൽപി സ്‌കൂളിന് മുന്നിൽ കൂടി നിന്നവർക്ക് നേരെയാണ് സർവീസ് പിസ്‌റ്റളുമായി ശിവകുമാർ എത്തിയത്.
പോലീസിന്റെ ഭീഷണി മൂലം പണി കഴിഞ്ഞെത്തിയ തോട്ടം തൊഴിലാളികൾക്ക് വോട്ട് ചെയ്യാനായില്ലെന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു. സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ റീപോളിംഗ് നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
Also Read: ചിഹ്‌നം മാത്രമല്ല, പേരും ജോസിന്; കോടതി ഉത്തരവിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി
എന്നാൽ, പോളിംഗ് ബൂത്തിടുത്ത് മദ്യലഹരിയിൽ കൂട്ടം കൂടി നിന്ന ആൾക്കാരെ വിരട്ടി ഓടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വാഹനത്തിൽ നിന്നെടുത്ത തോക്ക് ഉറയില്ലാത്തതിനാലാണ് കൈവശം വെച്ചതെന്നും പോലീസ് വ്യക്‌തമാക്കി.