തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വിഎസ്‌എസ്‌സി) ഞായറാഴ്‌ച നടന്ന റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കി. പരീക്ഷാ ക്രമക്കേടിന് തുടർന്നാണ് നടപടി. ടെക്‌നീഷ്യൻ B കാറ്റഗറി, ഡ്രൗട്ട്‌സ്‌മാൻ B, റേഡിയോഗ്രാഫർ A എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്‌എസ്‌സി അറിയിച്ചു.
രാജ്യവ്യാപകമായി വിഎസ്‌എസ്‌സി നടത്തിയ പരീക്ഷയിലായിരുന്നു ക്രമക്കേട്. തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശികളായ സുനിൽ, സുമിത്ത് എന്നിവരെയാണ് ആദ്യം അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ നാല് പേരെ കൂടി അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. പരീക്ഷക്കെത്തുന്ന ഹരിയാന സ്വദേശികൾ തട്ടിപ്പ് നടത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ഇത് സംബന്ധിച്ച് അന്വേഷണത്തിന് പ്രത്യേക സംഘം രുപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്‌പി കരുണാകരനാണ് അന്വേഷണത്തലവൻ. മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളേജ്, സൈബർ സെൽ സിഐമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. മൂന്ന് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഹരിയാനയിൽ നിന്നുള്ള കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പോലീസ് തീരുമാനം.
പരീക്ഷയിൽ ആൾമാറാട്ടം നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും. തലസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. ഇതിൽ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പരീക്ഷ എഴുതിയ ആളാണ് പിടിയിലായ സുമിത്ത്. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതിയ ആളാണ് സുനിൽ. സുനിതിനെ മെഡിക്കൽ കോളേജ് പോലീസും സുനിലിനെ മ്യൂസിയം പോലീസുമാണ് അറസ്‌റ്റ് ചെയ്‌തത്.
ഇവർ വയറിൽ ബെൽറ്റ് കെട്ടി ഫോൺ സൂക്ഷിച്ച ശേഷം ചോദ്യപേപ്പറിലെ ചോദ്യങ്ങൾ സ്‌ക്രീൻ വ്യൂവർ വഴി പുറത്തുള്ളയാൾക്ക് ഷെയർ ചെയ്‌തു. ശേഷം ബ്ളൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് എഴുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി.സുമിത്ത് 80ൽ 70 ചോദ്യങ്ങൾക്കും സുനിൽ 30 ചോദ്യങ്ങൾക്കും ഉത്തരമെഴുതി.
Most Read| വീണക്കെതിരായ നികുതി വെട്ടിപ്പ് പരാതി; ജിഎസ്‌ടി കമ്മിഷണറേറ്റ് അന്വേഷിക്കും