വയനാട്: ദേശീയപാതയില്‍ പഴയ വൈത്തിരിയില്‍ റോഡിന് കുറുകെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ട സംഭവത്തില്‍ അപകടത്തിന് കാരണമായ ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വാഴക്കാല കുഞ്ഞുമുഹമ്മദിനെ ആണ് ലക്കിടിയില്‍വെച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ജൂണ്‍ ഒന്നിനാണ് അപകടം നടന്നത്. പഴയ വൈത്തിരിയില്‍ സ്‌റ്റാര്‍ ഗാരേജിനോടു ചേര്‍ന്ന ഭാഗത്തെ വൈദ്യുതി തൂണ്‍ അന്നേദിവസം പുലര്‍ച്ചെ നാലരയോടെ നിയന്ത്രണംവിട്ട ലോറിയിടിച്ച് റോഡിനു കുറുകെ വീഴുകയായിരുന്നു. ഇവ നീക്കംചെയ്യുകയോ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് അപായ സൂചന നല്‍കുകയോ ചെയ്യാതെ ലോറിയുമായി ഡ്രൈവര്‍ കുഞ്ഞുമുഹമ്മദ് രക്ഷപ്പെട്ടു. പിന്നാലെ ബൈക്കുമായെത്തിയ പൊഴുതന സേട്ടുകുന്ന് സ്വദേശി ലിനു(24)വാണ് കമ്പിയില്‍ കുരുങ്ങി റോഡിലേക്ക് തെറിച്ചുവീണ് മരണപ്പെട്ടത്.
ബംഗളൂരുവില്‍ ജോലിസ്‌ഥലത്തേക്ക് പോകാന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പിതാവിനോടൊപ്പം പോകുകയായിരുന്നു ലിനു. പിതാവ് ബെന്നിക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.
വൈത്തിരി സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ നിര്‍ദ്ദേശപ്രകാരം ലോറി ഡ്രൈവറെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക ടീമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. സിവില്‍ പോലീസ് ഓഫിസര്‍മാരായ ദേവ്ജിത്ത്, സബിത്ത്, ടിഎച്ച് നാസര്‍, വിപിന്‍ എന്നിവരടങ്ങിയ സംഘം ഒരാഴ്‌ച നടത്തിയ തീവ്ര പരിശ്രമത്തിനൊടുവിലാണ് ലോറിയും ഡ്രൈവറും പിടിയിലാകുന്നത്.
സാഹചര്യ തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്നതുമൂലം കല്‍പറ്റ മുതല്‍ താമരശ്ശേരി വരെയുള്ള വിവിധ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്‌മമായി വിശകലനം ചെയ്‌താണ് ലോറിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇലക്‌ട്രിസിറ്റി ആക്‌ട് പ്രകാരവും ഡ്രൈവർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അറസ്‌റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.
Malabar News: ലോക്ക്ഡൗൺ നിയന്ത്രണ ലംഘനം; ലൈസൻസില്ലാതെ പ്രവർത്തിച്ച ഓൺലൈൻ വ്യാപാര കേന്ദ്രം അടപ്പിച്ചു