ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തി ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയതോടെ ബിജെപിയെ തോൽപ്പിക്കണമെന്ന ആവശ്യവുമായി കർഷക സമരക്കാരും. കേന്ദ്ര സർക്കാർ മുഴുവനും കൊൽക്കത്തയിൽ ആയതിനാൽ കർഷകരും അവിടേക്ക് പോകുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. മാർച്ച് 13ന് കൊൽക്കത്തയിൽ എത്തി കർഷകരുമായി സംസാരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലേക്ക് ഉടൻ പുറപ്പെടുമെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാക്കളും വ്യക്‌തമാക്കി. ബംഗാളിൽ 12,13,14 തീയതികളിൽ മഹാപഞ്ചായത്തുകൾ ചേരും. കൊൽക്കത്തയിലാണ് ആദ്യയോഗം നടക്കുക.
മധ്യപ്രദേശിൽ മാർച്ച് 14നും 15നും ഒഡീഷയിൽ 19നും കർണാടകയിൽ 20,21,22 ദിവസങ്ങളിലും മഹാപഞ്ചായത്തുകൾ നടക്കും. ഭഗത് സിങ്ങിന്റെ ജൻമവാർഷിക ദിനത്തിൽ ജയ്‌പൂരിൽ കിസാൻ മഹാപഞ്ചായത്ത് നടക്കും.
Read also: സ്‌ത്രീകളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; വനിതാ ദിനത്തിൽ മോദി