പൊന്നാനി: മുന്നറിയിപ്പ് മറികടന്ന് മൽസ്യ ബന്ധനത്തിനായി കടലിൽ ഇറങ്ങിയ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു. പൊന്നാനി തീരദേശ പോലീസ് സിഐ പികെ രാജ്മോഹന്റെ നേതൃത്വത്തിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് കടലിൽ ഇറങ്ങരുതെന്ന് മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവെയ്‌ക്കാതെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
അതേസമയം, പൊന്നാനിയിൽ ബോട്ട് മറിഞ്ഞ് കാണാതായവർക്കായുള്ള തിരച്ചിൽ നടത്തുന്ന സമയത്താണ് യാതൊരു സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ വള്ളങ്ങൾ കടലിൽ ഇറക്കുന്നത്. കൂടാതെ, കടൽ പ്രക്ഷുബ്‌ദമായതിനാൽ കടലിൽ ഇറക്കരുതെന്ന അറിയിപ്പും ജില്ലയിൽ നേരത്തേ നൽകിയിരുന്നു. ഇത് പാലിക്കാതെയാണ് യാനങ്ങൾ മൽസ്യബന്ധനത്തിന് പുറപ്പെട്ടത്.
വരും ദിവസങ്ങളിലും ശക്‌തമായ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. പിടിച്ചെടുത്ത അഞ്ച് വള്ളങ്ങളിലും ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്‌തമായതായി പോലീസ് അറിയിച്ചു. ഇനിമുതൽ സുരക്ഷാ മാർഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് പോലീസ് മൽസ്യ തൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകി.
Most Read: കനത്ത മഴ; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു