പാലക്കാട്: സൈലന്റ് വാലിയിലെ സൈരന്ധ്രി വനത്തിൽ കാണാതായ വാച്ചർ രാജനായി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. വനംവകുപ്പിന്റെ തിരച്ചിലിലും അന്വേഷണത്തിലും രാജനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് തിരോധാനം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതെന്ന് വനം മന്ത്രി പറഞ്ഞു.
രാജനായുള്ള വനം വകുപ്പ് തിരച്ചിൽ ഇന്ന് 13 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 150ഓളം ഉദ്യോഗസ്‌ഥരാണ് കാട്ടിൽ തിരച്ചിൽ നടത്തുന്നത്. പോലീസ് അന്വേഷണത്തിൽ ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. സൈലന്റ് വാലി കാടുകളോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ മുക്കുത്ത് നാഷണൽ പാർക്കിലും തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം, രാജനെ മാവോയിസ്‌റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
രാജൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി. 20 വർഷമായി ഇവിടെ ജോലി ചെയ്യുന്ന രാജന് കാട്ടുവഴികളെല്ലാം മനഃപാഠമാണെന്നാണ് കുടുംബം പറയുന്നത്. മാവോയിസ്‌റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടു പോയതാണോ എന്നും സംശയിക്കുന്നുണ്ട്. അടുത്ത മാസം രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുൻപേ രാജനെ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകാനും കുടുംബം ആലോചിക്കുന്നുണ്ട്. അതേസമയം, രാജനെ വന്യമൃഗങ്ങൾ ആക്രമിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് വനംവകുപ്പ്. പരിശോധനയിൽ തെളിവുകൾ കിട്ടാത്തതും ക്യാമറാ ട്രാപ്പുകളും നിരത്തിയാണ് വനംവകുപ്പിന്റെ നിഗമനം. മെയ് മൂന്നിനാണ് രാജനെ കാണാതാവുന്നത്. സുഹൃത്തുക്കളുമായി ഭക്ഷണംകഴിച്ച ശേഷം താമസ സ്‌ഥലത്തേക്ക് പോവുകയായിരുന്നു രാജൻ. പിന്നീട് കാണാതാവുകയായിരുന്നു.
Most Read: ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകും