കണ്ണൂര്‍: കേരള ജല അതോറിറ്റി പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫീസുകൾ നാടിന് സമർപ്പിച്ചു. സി കൃഷ്‌ണന്‍ എംഎല്‍എ ഉൽഘാടന കർമം നിര്‍വഹിച്ചു. പയ്യന്നൂരില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ സഫലമായത്.
വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ സപ്ളൈ സബ് ഡിവിഷന്‍, വാട്ടര്‍ സപ്ളൈ സെക്ഷന്‍, പ്രൊജക്‌ട് സബ് ഡിവിഷന്‍ എന്നീ ഓഫീസുകൾ ഇനിമുതൽ പ്രവർത്തിക്കുക പുതിയ കെട്ടിടത്തിലാണ്. മാത്രവുമല്ല പയ്യന്നൂര്‍ ഓഫീസിന്റെ പരിധിയിലുള്ള ഏഴിമല നാവിക അക്കാദമി കുടിവെള്ള പദ്ധതി, പെരിങ്ങോം സിആര്‍പിഎഫ് കുടിവെള്ള പദ്ധതി, പയ്യന്നൂര്‍ നഗരസഭയിലെയും രാമന്തളി, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, മാടായി, ചെറുതാഴം, കുഞ്ഞിമംഗലം, എരമം-കുറ്റൂര്‍, കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ, പെരിങ്ങോം-വയക്കര, ചെറുപുഴ എന്നീ 11 പഞ്ചായത്തുകളിലെയും കുടിവെള്ള പദ്ധതികളുടെ മേല്‍നോട്ടവും നിയന്ത്രണവും പുതിയ ഓഫീസ് നിര്‍വഹിക്കും.
പയ്യന്നൂര്‍ സബ് ട്രഷറിക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ ഒൻപത് സെന്റിലാണ് പുതിയ കെട്ടിടം നിർമിച്ചത്. 2019-20 വര്‍ഷത്തെ പ്ളാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിർമാണം.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉൽഘാടന ചടങ്ങിൽ ഓണ്‍ലൈനായി പങ്കെടുത്തു. കേരള ജല അതോറിറ്റി ടെക്‌നിക്കല്‍ മെമ്പർ ജി ശ്രീകുമാര്‍ റിപ്പോര്‍ട് അവതരണം നടത്തി.
വാട്ടര്‍ അതോറിറ്റി എംഡിഎസ് വെങ്കിടേശപതി, പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെവി ലളിത, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിവി വൽസല, നഗരസഭാ ഉപാധ്യക്ഷന്‍ പിവി കുഞ്ഞപ്പന്‍, കേരള ജല അതോറിറ്റി എഞ്ചിനീയര്‍ പി ഗോപാലന്‍, തളിപ്പറമ്പ് വാട്ടര്‍ സപ്ളൈ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സുരജ നായര്‍ തുടങ്ങി തദ്ദേശ സ്‌ഥാപന പ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Malabar News: വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ തീരുമാനം