തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജലനിരപ്പ് വീണ്ടും ഉയരുന്നു. നിലവിൽ 136.80 അടി ജലമാണ് മുല്ലപ്പെരിയാർ ഡാമിൽ ഉള്ളത്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെയും ശക്‌തമായ മഴ പെയ്‌തതോടെയാണ് ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പിൽ വർധന രേഖപ്പെടുത്തുകയാണ്.
ഇന്നലെ രാത്രിയോടെ ജലനിരപ്പ് 136 അടിയായതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. 138 അടിയിൽ എത്തുമ്പോൾ രണ്ടാം മുന്നറിയിപ്പും, 140 അടിയിൽ എത്തുമ്പോൾ ആദ്യ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിക്കും. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്‌തമാക്കിയത്. കൂടാതെ തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
സെക്കൻഡിൽ 2,150 ഘനയടി വെള്ളമാണ് നിലവിൽ തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് 139.5 അടിയിൽ കൂടാൻ പാടില്ലെന്ന് 2018 ലെ സുപ്രിംകോടതി പരാമർശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. ഈ കാര്യങ്ങൾ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൂടാതെ സാഹചര്യങ്ങൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതിന് ഡെപ്യൂട്ടി കളക്‌ടർമാരും ആർഡിഓയും സ്‌ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
Read also: മന്ദംപൊട്ടി തോട് കരകവിഞ്ഞു; അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു