ന്യൂഡെൽഹി : ജലമലിനീകരണം രൂക്ഷമായതിനെ തുടർന്ന് യമുന നദിയുടെ ചില ഭാഗങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചു. നദിയിലൂടെ വിഷലിപ്‌തമായ പത നുരഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് ഡെൽഹി സർക്കാർ മൽസ്യബന്ധനം നിരോധിച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി നദിയിലൂടെ വിഷലിപ്‌തമായ പത നുരഞ്ഞൊഴുകുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപിച്ചിരുന്നു. സോപ്പും മറ്റ് ഡിറ്റർജന്റുകളുമാണ് യമുനാ നദിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ. നിയന്ത്രണം ലംഘിച്ച് മൽസ്യബന്ധനം നടത്തുന്ന ആളുകൾക്ക് 1987ലെ ഇന്ത്യൻ മൽസ്യബന്ധന നിയമം അനുസരിച്ച് ശിക്ഷ നൽകുമെന്നും അധികൃതർ വ്യക്‌തമാക്കി.
സോപ്പും മറ്റ് ഡിറ്റർജെന്റുകളും അമിതമായി ഉപയോഗിക്കുന്നതിലൂടെ ഫോസ്‌ഫേറ്റിന്റെ അളവ് ഉയർന്നതാണ് വിഷലിപ്‌തമായ പത ഉണ്ടാകാൻ കാരണം. ഇതിനെ തുടർന്ന് പുതിയ നിർദേശത്തിൽ ഉൾപ്പെടാത്ത ഡിറ്റർജന്റുകളുടെ വിൽപനയും സംഭരണവുമൊക്കെ അടുത്തിടെ ഡെൽഹി സർക്കാർ നിരോധിച്ചിരുന്നു.
Read also : ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ; ഹരജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും