കാസർഗോഡ് : വേനൽ കടുത്തതോടെ ജലസ്രോതസുകൾ മിക്കതും വറ്റിവരണ്ടു കഴിഞ്ഞു. ഇതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ തുടങ്ങിയതായി ജില്ലയിൽ പരാതി ഉയരുന്നു. ജില്ലയിൽ മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനൊപ്പമാണ് ഇപ്പോൾ കാട്ടുപോത്ത്, പന്നി തുടങ്ങിയ മൃഗങ്ങളും നാട്ടിലിറങ്ങി തുടങ്ങിയത്. ഇതോടെ കർഷകരുടെ വിളകളും മറ്റും വലിയ രീതിയിൽ ഇവ നശിപ്പിക്കുന്നതായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയരുന്നുണ്ട്.
വന്യമൃഗങ്ങൾക്കായി കാടിനുള്ളിൽ പല സ്‌ഥലങ്ങളിലും വനംവകുപ്പ് തടയണകൾ നിർമിച്ചിട്ടുണ്ട്. എന്നാൽ വേനൽ രൂക്ഷമായതോടെ ഇവയെല്ലാം വറ്റിയ നിലയിലാണ്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ വാഴ, കിഴങ്ങ് വർഗങ്ങൾ ഉൾപ്പടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പോരാത്തതിന് കാട്ടാനശല്യവും രൂക്ഷമായി തുടരുകയാണ്. കുടിവെള്ളത്തിനായാണ് വന്യമൃഗങ്ങളും നിലവിൽ നെട്ടോട്ടമോടുന്നത്.
നാട്ടിലിറങ്ങി കർഷകർക്ക് ദുരിതം വിതക്കുന്നത് തടയാനായി കാട്ടിനുള്ളിൽ മൃഗങ്ങൾക്ക് വെള്ളവും തീറ്റയും ലഭ്യമാക്കണം എന്നതാണു വിദഗ്‌ധർ പറയുന്നത്. എന്നാൽ പേരിനു തടണകൾ നിർമിക്കുന്നതല്ലാതെ ജലലഭ്യത ഉറപ്പുവരുത്താൻ വനംവകുപ്പ് തയാറാകാറില്ലെന്ന് ആക്ഷേപമുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഈ വഴിയിൽ ചിലവാക്കുന്നതെന്നും വലിയ രീതിയിൽ ആക്ഷേപം ഉയരുന്നുണ്ട്.
Read also : വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണം; തഹസീൽദാറോട് റിപ്പോർട് തേടി കളക്‌ടർ