കണ്ണൂർ: വേനൽക്കാല ജലസംഭരണത്തിന്റെ ഭാഗമായി പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു. രണ്ടാഴ്‌ച മുൻപ് ഷട്ടറുകൾ അടച്ചു വെള്ളം സംഭരിച്ചുവെങ്കിലും ഇരിട്ടി കല്ലുമുട്ടിയിൽ പുഴയോര ഭിത്തി നിർമാണം മൂലം ഷട്ടറുകൾ തുറന്നിരുന്നു. പഴശ്ശി പദ്ധതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ ജല വിതരണ പദ്ധതികൾ സംഭരണി ഷട്ടറുകൾ അടച്ചതോടെ പ്രതിസന്ധിയിലായിരുന്നു.
ഷട്ടറുകൾ താഴ്‌ത്തിയതോടെ പ്രതിസന്ധിക്ക് പരിഹാരമായി. സാധാരണ ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ് ഷട്ടറുകൾ അടയ്‌ക്കാറുള്ളത്. ഇക്കുറി മഴ തുടർന്നതിനാൽ ഷട്ടറുകൾ അടക്കാൻ വൈകി. ഡിസംബർ ആദ്യവാരം ഷട്ടറുകൾ അടച്ചെങ്കിലും ദിവസങ്ങൾക്കകം തുറന്നു. ഇരിട്ടി കല്ലുമുട്ടിയിൽ പുഴയോരത്തെ സംരക്ഷണഭിത്തി കെട്ടുന്നതിന്റെ ഭാഗമായി ഷട്ടറുകൾ വീണ്ടും തുറക്കുകയായിരുന്നു.
പുഴയോര ഭിത്തിയുടെ നിർമാണ പ്രവൃത്തി പൂർത്തിയായതിനെ തുടർന്നാണ് വീണ്ടും ഷട്ടറുകൾ അടച്ചത്. ഇതോടെ പദ്ധതി സംഭരണി പ്രദേശത്ത് വെള്ളം കയറാൻ തുടങ്ങി. ഇത്തവണ പൂർണ തോതിൽ സംഭരണശേഷി മുഴുവൻ വെള്ളം സംഭരിക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലയിലെ കുടിവെള്ളത്തിന്റെ ഭൂരിഭാഗം പദ്ധതിയും പഴശ്ശി അണക്കെട്ടിനെ ആശ്രയിച്ചുള്ളതാണ്.
Most Read: അമ്മയുടെ ഗർഭപാത്രവും ശവക്കല്ലറയും മാത്രമാണ് സുരക്ഷിതം; ആത്‍മഹത്യാ കുറിപ്പിൽ പെൺകുട്ടി