കല്പറ്റ: കോവിഡ് കാലത്ത് സുരക്ഷിതയാത്ര ഉറപ്പ് വരുത്തുന്നതിനായി ജില്ലയിൽ ബോണ്ട് സർവീസിന് തുടക്കമിട്ട് കെഎസ്ആർടിസി. ബത്തേരി ബസ് സ്റ്റാൻഡ് മുതൽ കൽപ്പറ്റ വരെ ആരംഭിച്ച ബോണ്ട് സർവീസിന് ജില്ലാ കളക്ടർ അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് സ്വീകരണം നൽകി. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും കളക്ടർ നിർവഹിച്ചു.
കോവിഡ് സാഹചര്യം മൂലം അധികസമയം ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് ഇത്തരം സംവിധാനം സഹായകമാകുമെന്ന് കളക്ടർ ചൂണ്ടികാട്ടി. രാത്രി വൈകിയും ജോലിയിൽ വ്യാപൃതരായവരെ സഹായിക്കുന്നതിനായി കൂടുതൽ ബോണ്ട് സർവീസുകൾ ജില്ലയിൽ ആരംഭിക്കണമെന്നും കളക്ടർ അദീല അബ്ദുള്ള ആവശ്യപ്പെട്ടു.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ, സ്ഥിരയാത്ര നടത്തുന്നവർക്ക് സുരക്ഷ ഉറപ്പാകുകയെന്ന ലക്ഷ്യവുമായാണ് കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിച്ചത്. നിശ്ചിത ദിവസത്തേക്ക് മുൻകൂട്ടി പണമടച്ച് യാത്രക്കുള്ള ബോണ്ട് ട്രാവൽ കാർഡ് സ്വന്തമാക്കാം. 5,10,15,20,25 ദിവസങ്ങളിലേക്കുള്ള കാർഡുകൾ ലഭ്യമാകും. 10 ദിവസത്തേക്കുള്ള കാർഡ് വാങ്ങുന്നവർ തുടർന്നുള്ള 20 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ യാത്ര ചെയ്താൽ മതി.
സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ബോണ്ട് സർവീസിന് സൗകര്യമുണ്ട്. ബസ് റൂട്ട് ആണെങ്കിൽ സ്റ്റോപ്പിൽ പോകാതെ തന്നെ വീടിന്റെ പരിസരത്തുനിന്നും ബസിൽ കയറാം. ബസിനുള്ളിൽ സൗജന്യ വൈഫൈ സൗകര്യവുമുണ്ടാകും. യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ബസ് സ്റ്റാൻഡിൽ ക്രമീകരിച്ചിട്ടുണ്ട്. മറ്റു യാത്രക്കാരെ ബസിൽ അനുവദിക്കാത്തതിനാൽ കൂടുതൽ സ്റ്റോപ്പുകൾ ഉണ്ടാവില്ല.
നിലവിൽ ബത്തേരി മുതൽ കൽപ്പറ്റ വരെയുള്ള ബോണ്ട് സർവീസിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാൽ ബത്തേരി-പുൽപള്ളി, മാനന്തവാടി – കല്പറ്റ, പുൽപള്ളി – കേണിച്ചിറ, അമ്പലവയൽ – മീനങ്ങാടി തുടങ്ങിയ റൂട്ടുകളിലും ഉടനെ സർവീസ് തുടങ്ങുമെന്ന് കെഎസ്ആർടിസി ബോണ്ട് സർവീസ് കോ- ഓർഡിനേറ്റർ സി കെ ബാബു അറിയിച്ചു. സർവീസ് ഉപയോഗിക്കുന്നവർക്ക് 10 ലക്ഷം രൂപ അപകട ഇൻഷുറൻസ് പരിരക്ഷയുമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.