തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിവസവും പുരോഗമിക്കുന്നു. സംസ്‌ഥാനത്ത് ഇന്ന് ഉച്ചവരെ കെഎസ്ആർടിസി 106 സർവീസുകൾ നടത്തി. 3,275 ജീവനക്കാരാണ് ഡ്യൂട്ടിയിൽ ഹാജരായത്. അതേസമയം, പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ 52 സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തിയിരുന്നത്.
ഉദ്യോഗസ്‌ഥർക്ക് യാത്രാസൗകര്യം ഒരുക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കെഎസ്ആർടിസി എംഡി ബിജുപ്രഭാകർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്‌ഥാനത്തിൽ ഇന്ന് 11 മണിക്കുള്ളിൽ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. അതേസമയം, സംസ്‌ഥാനത്ത് ഇന്ന് പലയിടത്തും സ്‌ഥാപനങ്ങളും കടകളും തുറന്നത് നേരിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു.
തിരുവനന്തപുരം ലുലു മാൾ തുറക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ച സിഐടിയു പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ആറ്റിങ്ങലിൽ കടകൾ അടപ്പിച്ചു. കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി ഉണ്ടായി. കൊല്ലം ചിതറ ഹയർ സെക്കണ്ടറി സ്‌കൂളിൽ സമരാനുകൂലികൾ 15 അധ്യാപകരെ ക്‌ളാസ് മുറിയിൽ പൂട്ടിയിട്ടു. പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു യാതക്കാരെ ഇറക്കിവിട്ട സംഭവവും ഉണ്ടായി.
Most Read: പണിമുടക്ക്; മൂന്നാറിൽ സംഘർഷം; ദേവികുളം എംഎൽഎ എ രാജയ്‌ക്ക് പോലീസ് മർദ്ദനം