തിരുവനന്തപുരം: സംസ്‌ഥാനത്തെ ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉൽഘാടനം നാളെ. കെ സ്വിഫ്റ്റ് സർവീസുകളുടെ ഉൽഘാടനം നാളെ വൈകിട്ട് മുഖ്യമന്ത്രി നിർവഹിക്കും. 8 എഎസി സ്വിപ്പർ ബസുകളടക്കം 99 സർവീസുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ എതിർപ്പും കോടതിയിലെ കേസും വകവെക്കാതെയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
അതിനിടെ കെഎസ്ആർടിസി കുത്തക കമ്പനികൾക്ക് അടിയറ വെക്കുകയാണെന്ന് ആരോപിച്ച് ഐഎൻടിയുസി ആഭിമുഖ്യത്തിൽ ഉള്ള ടിഡിഎഫ് നാളെ കരിദിനം ആചരിക്കും. ബിഎംഎസിന്റെ എംപ്ളോയീസ് സംഘ് നാളെ പ്രതിഷേധ ദിനവും സംഘടിപ്പിക്കും. അതേസമയം, കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഏപ്രിൽ മാസം പത്താം തീയതി ആയിട്ടും ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്‌തിട്ടില്ല.
എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈസ്‌റ്ററും വിഷുവും അടുത്തെത്തിയിട്ടും ശമ്പള വിതരണം പ്രതിസന്ധിയിലാണ്. ശമ്പളം എന്നത്തേക്ക് നൽകുമെന്ന് സർക്കാരോ മാനേജ്‌മെന്റോ വ്യക്‌തമായ ഒരു ഉറപ്പ് നൽകുന്നില്ല. ഇന്ധനവില തിരിച്ചടിയായെന്നാണ് ഗതാഗത മന്ത്രിയുടെ വിശദീകരണം. ഇത്തരത്തിൽ പ്രതിസന്ധി തുടർന്നാൽ ജീവനക്കാരെ കുറയ്‌ക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.
വരുമാനത്തിന്റെ 75 ശതമാനവും ഇന്ധനത്തിനായി ചിലവിടേണ്ട സ്‌ഥിതിയാണ്. ശമ്പള വിതരണത്തിന് 80 കോടി വേണം. സർക്കാരാകട്ടെ 30 കോടിയിലധികം നൽകാനാവില്ലെന്ന നിലപാടിലാണ്. ശമ്പളം വിതരണം നീണ്ടുപോയാൽ അനിശ്‌ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്നാണ് പ്രതിപക്ഷ യൂണിയനുകൾ മുന്നറിയിപ്പ് നൽകുന്നത്.
Most Read: ബൂസ്‌റ്റർ ഡോസ് വിതരണം; 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ