ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് വാക്‌സിൻ. മുൻഗണന പട്ടികയിലുള്ള ആളുകൾ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത്. ബൂസ്‌റ്റർ ഡോസ് സ്വീകരിക്കുന്നതിനായി കോവിൻ ആപ്പിൽ രജിസ്‌റ്റർ ചെയ്യേണ്ടതില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം തികഞ്ഞവർക്കാണ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ സാധിക്കുക. നേരത്തെ സ്വീകരിച്ച അതേ വാക്‌സിൻ തന്നെ ബൂസ്‌റ്റർ ഡോസായി എടുക്കണം. അതേസമയം തന്നെ 18 വയസ് തികഞ്ഞ എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഭാരത് ബയോടെക്കും, പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടും വാക്‌സിനുകളുടെ വില കുത്തനെ കുറയ്‌ക്കുകയും ചെയ്‌തു.
സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന കോവിഡ് വാക്‌സിനുകളുടെ വിലയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഇത് പ്രകാരം കൊവാക്‌സിൻ, കോവിഷീൽഡ് എന്നിവയുടെ ഡോസുകൾക്ക് 225 രൂപയാണ് രാജ്യത്ത് ഈടാക്കുക. നേരത്തെ കോവീഷിൽഡ് 600 രൂപയ്‌ക്കും കൊവാക്‌സിൻ 1200 രൂപയ്‌ക്കുമാണ് സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്‌തിരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വാക്‌സിന്റെ വില കുറയ്‌ക്കാൻ ഇരുകമ്പനികളും തീരുമാനിച്ചത്.
Read also: സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും; പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം