ഇടുക്കി: പണിമുടക്കിനിടെ ഉണ്ടായ സംഘർഷത്തിൽ ദേവികുളം എംഎൽഎ എ രാജയ്‌ക്ക് പോലീസ് മർദ്ദനം. മൂന്നാർ ടൗണിൽ വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളും പോലീസും തമ്മിലുണ്ടായ ഉന്തും തള്ളും പിടിച്ചുമാറ്റാൻ ചെന്ന എംഎൽഎയെ പോലീസ് മർദ്ദിച്ചുവെന്നാണ് പരാതി. മൂന്നാറിൽ പണിമുടക്ക് യോഗത്തിൽ സംസാരിക്കാൻ എത്തിയതായിരുന്നു എംഎൽഎ.
പോലീസാണ് മർദ്ദിച്ചതെന്നാണ് എംഎൽഎ പറയുന്നത്. മൂന്നാർ എസ്‌ഐ അടക്കമുള്ളവർ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണങ്ങളും എംഎൽഎ ഉന്നയിച്ചു. പോലീസ് ഏകപക്ഷീയമായി സമരക്കാരെ മർദ്ദിക്കുകയായിരുന്നുവെന്ന് എ രാജ പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി സമരാനുകൂലികൾ മൂന്നാറിൽ നടത്തിയ യോഗത്തിൽ സംസാരിച്ചത് എംഎൽഎ എ രാജയായിരുന്നു.
പരിപാടിയുടെ ഭാഗമായി വേദി ഉൾപ്പടെയുള്ള സംവിധാനങ്ങൾ റോഡിലേക്ക് അൽപ്പം നീങ്ങിയ നിലയിലായിരുന്നു. ഇതോടെ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ തടയാൻ സമരക്കാർ ശ്രമിച്ചു. തുടർന്ന് പോലീസ് ഇടപെട്ടതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീണ്ടത്. അതേസമയം, എംഎൽഎയെ മർദ്ദിച്ച പോലീസുകാർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ മൂന്നാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
മർദ്ദനമേറ്റ എംഎൽഎ എ രാജ, സിപിഐ നേതാവ് ടിഎം മുരുകൻ എന്നിവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, സമരക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റെന്ന് ആരോപിച്ച് മൂന്നാർ എസ്‌ഐ സാഗറും ആശുപത്രിയിൽ അഡ്‌മിറ്റ് ആയിട്ടുണ്ട്.
Most Read: കൊല്ലത്ത് 15 അധ്യാപകരെ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു; അടൂരിലും പ്രതിഷേധം