എറണാകുളം: ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ദേവികുളം മണ്ഡലത്തിലെ ഇടതു സ്‌ഥാനാർഥിയായ എ രാജ സമർപ്പിച്ച അപ്പീലിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ഇതോടെ രാജയ്‌ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. എന്നാൽ, വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. കൂടാതെ, നിയമസഭാ അലവൻസും പ്രതിഫലവും ലഭിക്കില്ല. കേസ് ഇനി ജൂലൈയിൽ പരിഗണിക്കുന്നത് വരെയാണ് വിധി സ്‌റ്റേ ചെയ്‌തത്.
സ്‌റ്റേ ഇല്ലെങ്കിൽ ദേവികുളത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്ന എ രാജയുടെ വാദം അംഗീകരിച്ചാണ് കോടതി ഇളവ് നൽകിയത്. രാജ ക്രിസ്‌തുമതം പിന്തുടരുന്നില്ലായെന്ന് എങ്ങനെ തെളിയിക്കുമെന്നും കോടതി ചോദിച്ചു. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ഡി കുമാർ സമർപ്പിച്ച ഹരജിയിലായിരുന്നു എ രാജയെ അയോഗ്യനാക്കികൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ്.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത രാജക്ക് അവകാശമില്ലെന്ന് ആരോപിച്ചാണ് ഡി കുമാർ ഹരജി നൽകിയത്. ക്രിസ്‌തീയ വിശ്വാസിയായ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്ന് ഹരജിക്കാരൻ വാദിച്ചിരുന്നു. ഇതോടെയാണ്, എ രാജയുടെ വിജയം ഹൈക്കോടതി അസാധുവാക്കിയത്.
Most Read: നീതിക്ക് വേണ്ടി അത്‌ലറ്റുകൾ തെരുവിൽ സമരം ചെയ്യുന്നത് വേദനാജനകം; നീരജ് ചോപ്ര