തിരുവനന്തപുരം: കേരളത്തെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനം ജാഗരൂകരായിരിക്കണം എന്ന് വിഷുദിന സന്ദേശത്തിൽ മന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണവും കാലുപിടിക്കലും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരികൊളുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന.
“ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍. കോവിഡ് മഹാമാരിയുടെ കനത്ത പ്രതിസന്ധിയുടെ നാളുകള്‍ പിന്നിട്ട് നാം പുതിയ നാളെയിലേക്ക് ചുവടു വെക്കുകയാണ്. വിഷുവിന്റെ പേരില്‍ പോലും വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ മതേതരത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കണം. കേരളത്തെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനം ജാഗരൂകരായിരിക്കണം,”- മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കാറിലിരുന്നുകൊണ്ട് സുരേഷ് ഗോപി വിഷുകൈനീട്ടം വിതരണം ചെയ്യുകയും വാങ്ങിക്കുന്നവര്‍ കാല്‍തൊട്ട് വന്ദിക്കുന്നതിന്റെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയില്‍ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയര്‍ന്ന വിമര്‍ശനം.
ബിജെപിയുടെ ഉത്തരേന്ത്യൻ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത് എന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രതികരിച്ചത്. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രം പോലെയാണ് പെരുമാറുന്നത്. സ്‌ത്രീകളെ കൊണ്ട് കാലുപിടിപ്പിക്കുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും ക്ഷേത്രങ്ങളെ ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.
Most Read: കർഷക സമരത്തെ അവഹേളിച്ചു; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം