വയനാട്: വാരാന്ത്യ ലോക്ക്‌ഡൗൺ കുടിച്ച് ആഘോഷിച്ച് വയനാട്ടുകാർ. ലോക്ക്‌ഡൗണിന്റെ തലേദിവസമായ ശനിയാഴ്‌ച വയനാട്ടിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ കച്ചവടം പൊടിപൊടിച്ചു. ജില്ലയിലെ ആറ് ഔട്ട്ലെറ്റുകളിൽ നിന്നായി 2.19 കോടിയുടെ മദ്യമാണ് വിറ്റത്. സാധാരണ ദിവസങ്ങളിൽ ഉണ്ടാകുന്നതിനേക്കാൾ ഒരുകോടിയോളം രൂപയുടെ അധിക കച്ചവടമാണ് ശനിയാഴ്‌ച നടന്നത്.
ബാറുകളുടെയും, ബിയർ ആൻഡ് വൈൻ പാർലറിലെയും വിൽപന കൂടാതെയുള്ള കണക്കാണിത്. ഇതുകൂടി ചേർത്താൽ രണ്ടരക്കോടിയിലേറെ രൂപയുടെ മദ്യം ജില്ലയിൽ വിറ്റഴിച്ചതായി കണക്കാക്കേണ്ടിവരും. ഓണം, വിഷു, ക്രിസ്‌മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നടക്കുന്ന കച്ചവടത്തിന് സമാനമായ റെക്കോർഡ് മദ്യവിൽപനയാണിത്. 1.20 മുതൽ 1.40 കോടിയുടെ കച്ചവടമാണ് സാധാരണ ദിവസങ്ങളിൽ ജില്ലയിൽ നടക്കാറുള്ളത്.
ജില്ലയിൽ ഏറ്റവും കൂടുതൽ മദ്യം വിട്ടത് കൽപ്പറ്റയിലാണ്. 52.47 ലക്ഷം രൂപയുടെ കച്ചവടമാണ് കൽപ്പറ്റ ബിവറേജസ് ഔട്ട്ലെറ്റിൽ നടന്നത്. രണ്ടാം സ്‌ഥാനത്ത് മാനന്തവാടിയാണ്. 46.94 ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്. ഏറ്റവും കുറവ് വിൽപന നടന്നത് അമ്പലവയലിലാണ്. 25.21 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. അതേസമയം, പലയിടത്തും തിരക്ക് ഒഴിവാക്കാൻ പോലീസ് ഇടപെടേണ്ടി വന്നു.
Most Read: സി കാറ്റഗറിയിൽ; തിരുവനന്തപുരത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനം