കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി. മാർച്ച് ഒന്നിന് തുടരന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു.
എന്നാൽ, തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്‌ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. ക്രൈം ബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്ന കോടതിയുടെ പരാമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു പ്രോസിക്യൂഷന്‍.
ഇതോടെ അന്വേഷണം നീട്ടി കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് വ്യക്‌തമാക്കിയ കോടതി, ഇനി എത്ര സമയം കൂടി വേണമെന്ന് ചോദിച്ചു. ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അന്വേഷണത്തിന് കോടതിക്ക് സമയപരിധി തീരുമാനിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പിന്നാലെയാണ് തുടരന്വേഷണത്തിന് കോടതി സമയപരിധി നിശ്‌ചയിച്ചത്.
വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നാല് തവണ സമയം നീട്ടി നൽകിയ കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്ര കുമാർ ഈ 4 വർഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. ബാലചന്ദ്ര കുമാറിന്റെ മൊഴിയിൽ നിന്ന് 81 പോയിന്റുകൾ കിട്ടിയെന്നും ഇത് സംബന്ധിച്ച തെളിവും ലഭിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കേസിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിന് എതിരെ ദിലീപ് നൽകിയ ഹരജിയിൽ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്‌തമാക്കുന്നു.
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തന്നെ കുടുക്കാനുള്ള ഗൂഢാലോചനനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്റെ ആരോപണം. എന്നാൽ തുടർ അന്വേഷണത്തിന് ദിലീപ് തടസം നിൽക്കുന്നത് എന്തിനാണ് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
Most Read: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ഡിഎംകെ ശക്‌തമായി മുന്നേറുന്നു