ന്യൂഡെൽഹി: പ്രമുഖ സോഷ്യൽ മീഡിയ മാദ്ധ്യമങ്ങളായ വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവയുടെ പ്രവർത്തനം നിലച്ചു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് ഈ മൂന്ന് സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളും പ്രവർത്തന രഹിതമായത്. ഈ മൂന്നു ഇന്റർനെറ്റ് മാദ്ധ്യമങ്ങളും ഒരേകമ്പനിക്ക് കീഴിലാണ്. ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് ഇവ ലഭ്യമല്ലാത്ത വിവരം കമ്പനി ഔദ്യോഗികമായി അംഗീകരിച്ചത്.
വാട്‍സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ളിക്കേഷൻ പണിമുടക്കിയെന്ന് ഉപഭോക്‌താക്കൾ മനസിലാക്കിയത്. വാട്‍സ്ആപ്പിന്റെ ഡെസ്‌ക് ടോപ് വേർഷനും പ്രവർത്തന രഹിതമാണ്. ‘ദ സൈറ്റ് കാൺട് ബി റീച്ച്ഡ്’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല.
ഇൻസ്‌റ്റഗ്രാമും റിഫ്രഷ് ആക്കാൻ സാധിക്കില്ല. 15 മിനിറ്റിൽ ഏറെയായി തടസം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. ഇന്ത്യയിൽ മാത്രമല്ല, ശ്രീലങ്ക, ബംഗ്ളാദേശ്, പാകിസ്‌ഥാൻ എന്നീ രാജ്യങ്ങളിലും വാട്‍സ്ആപ്പ് , ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്.
ഈ പണിമുടക്ക് 6 മണിക്കൂർ മുതൽ 24 മണിക്കൂർവരെ നീളാനുള്ള സാധ്യത ടെക് വിദഗ്‌ധർ തള്ളിക്കളയുന്നില്ല. മുൻപും ഫേസ്ബുക്കും വാട്‍സ്ആപ്പും ഒരുമിച്ച് പ്രവർത്തന രഹിതമായിട്ടുണ്ട്. അധികം നീണ്ടുനിൽക്കാതെ ഇത്തരം സാങ്കേതിക തടസങ്ങൾ നീങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ഇക്കുറി അതിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ ഉപഭോക്‌താക്കൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
വാട്‍സ്ആപ്പ് പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേർക്ക് ഇപ്പോഴത്തെ സാങ്കേതിക തടസം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ കുറച്ചു സമയത്തിനുള്ളിൽ പ്രമുഖ ആപ്പ്, വെബ്സൈറ്റ് ട്രാക്കിങ് സംവിധാനമായ ഡൗൺഡിക്‌ടറ്ററിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയ ആയിരക്കണക്കിന് പരാതികൾ.
Read Also: മിന്ത്ര ബിഗ് ഫാഷൻ ഫെസ്‌റ്റിവൽ; ആദ്യ ദിവസം വിറ്റുപോയത് 40 ലക്ഷം ഉൽപന്നങ്ങൾ