കൊച്ചി: കോവിഡ്-19ന് എതിരെയുള്ള പ്രതിരോധ വാക്‌സിൻ ആയ ‘കോവിഷീൽഡി’ന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്‌തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കിറ്റെക്‌സ് കമ്പനി സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാർക്ക് വേണ്ട വാക്‌സിൻ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് കിറ്റെക്‌സ് കോടതിയെ സമീപിച്ചത്.
ആദ്യം ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് നൽകാൻ സർക്കാർ അനുമതി നൽകിയില്ല. ഇതേത്തുടർന്നാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രമാണ് നിലപാട് എടുക്കേണ്ടത് എന്നായിരുന്നു സംസ്‌ഥാന സർക്കാരിന്റെ മറുപടി. തുടർന്നാണ് കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയത്.
സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങുന്നവർക്ക് ഇടവേള കുറക്കാമല്ലോ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഹരജി വ്യാഴാഴ്‌ച വീണ്ടും കോടതി പരിഗണിക്കും.
Most Read: പുതുക്കിയ തൊഴിൽ നിയമം ഒക്‌ടോബര്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും