തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ലെന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞ് പിണറായി വിജയൻ. സാധാരണ നിലയിൽ ഉയർന്നു വരാവുന്ന വിമർശനം തന്നെയാണെന്നും പക്ഷേ പാർട്ടി തീരുമാനം ഇങ്ങനെയായിരുന്നു എന്നുമാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
സോഷ്യൽ മീഡിയയിൽ അടക്കം അത്തരം വിമർശനം ഉയർന്നിട്ടുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. രണ്ടാം എൽഡിഎഫ് സർക്കാരിൽ കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു. പുതിയ ആളുകൾ വരികയെന്നതാണ് പാർട്ടി തീരുമാനം. ആർക്കും പ്രത്യേക പരിഗണനയോ ഇളവോ വേണ്ടെന്നാണ് തീരുമാനിച്ചത്; അദ്ദേഹം പറഞ്ഞു.
“ശൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള രോഷം സർക്കാരിന്റെ പൊതുവായ പ്രവർത്തനത്തോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ്, അതിനെ മാനിക്കുന്നു. പുതിയ ആളുകൾ വരികയെന്നതാണ് ഞങ്ങളെടുത്ത സമീപനം. മുൻ മന്ത്രിസഭയിൽ പ്രവർത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടിയവരാണ്. അതിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന തീരുമാനമായിരുന്നു. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശശുദ്ധി മനസിലാക്കുന്നു, നന്ദിയും അറിയിക്കുന്നു. ഇളവിന് പലരും അർഹരാണ്. ഒരാൾക്ക് ഇളവ് കൊടുത്താൽ ഒരുപാട് പേർക്ക് അത് കൊടുക്കേണ്ടി വരും,”- പിണറായി കൂട്ടിച്ചേർത്തു.
Also Read: കോൺഗ്രസ് ആൾക്കൂട്ടമായി, യുഡിഎഫ് തട്ടിക്കൂട്ട് സംവിധാനമായി; പരാജയകാരണം പറഞ്ഞ് കെഎസ്‍യു പ്രസിഡണ്ട്