നിലമ്പൂർ: വകുപ്പുകൾ തമ്മിലുള്ള തർക്കംമൂലം നാടുകാണി- പരപ്പനങ്ങാടി പാതയിൽ ഉൾപ്പെടുന്ന കെഎൻജി റോഡിന്റെ വീതികൂട്ടൽ നടപടി നിലമ്പൂരിൽ വൈകുന്നു. പിവി അൻവർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ രണ്ട് മാസംമുൻപ് നഗരസഭയിൽ നടന്ന യോഗത്തിൽ ചെറിയ പെരുന്നാളിന് മുൻപായി റോഡ് വികസനം നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.
2019ൽ റവന്യൂ വകുപ്പ് സർവേ നടത്തി സ്‌കെച്ചും പ്‌ളാനും പൊതുമരാമത്ത് നിലമ്പൂർ റോഡ്‌സ് വിഭാഗത്തിന് കൈമാറിയിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് തുടർനടപടി സ്വീകരിച്ചില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിന്റെ കയ്യേറ്റം വ്യക്തമാകുന്ന സർവേ റിപ്പോർട്ട് റവന്യൂ വകുപ്പ് നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തത് ദുരൂഹമാണ്.
നിലമ്പൂർ നഗരസഭയിൽ തിങ്കളാഴ്‌ച നടന്ന ഗതാഗത ക്രമീകരണം സംബന്ധിച്ച സർവകക്ഷി യോഗത്തിൽ നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷൻ പിഎം ബഷീർ നടപടി വൈകുന്നതിനുള്ള പ്രതിഷേധം ഇരുവകുപ്പുകളെയും അറിയിച്ചു. ഗതാഗത കുരുക്കുമൂലം പ്രയാസപ്പെടുന്ന നിലമ്പൂർ ടൗണിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്‌ഥ മൂലം റോഡ് വീതികൂട്ടൽ കാലപരിധിയില്ലാതെ നീണ്ടുപോകാൻകാരണം. കോടികൾ ചെലവഴിച്ച് നിർമിക്കുന്ന നാടുകാണി-പരപ്പനങ്ങാടി പാതയുടെ ഗുണം നിലമ്പൂർ ടൗണിൽ ലഭിക്കാൻ റോഡിന്റെ വീതി 12 മീറ്റർ ആക്കുകയല്ലാതെ മറ്റ് മാർഗമൊന്നുമില്ലെന്നാണ് വിലയിരുത്തൽ.
Most Read: മാസാവസാനവും ശമ്പളമില്ലാതെ ജീവനക്കാർ; ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാർച്ച്