പുതിയ വാട്‌സാപ് നിയന്ത്രണം ഉടനെയില്ല. സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായി വാട്‌സാപ് അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് നിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനം കമ്പനി നീട്ടിവെച്ചത്.
പുതിയ നയവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും ഇത് തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി. ഉപയോക്‌താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കമ്പനിക്കോ മൂന്നാമതൊരാൾക്കോ ഫേസ്ബുക്കിനോ അറിയാൻ കഴിയില്ലെന്നാണ് വാട്‌സാപ്പിന്റെ വിശദീകരണം. ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി വ്യക്‌തമാക്കി.
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി 8ന് ശേഷം വാട്‌സാപ് ഉപയോഗിക്കാനാകില്ലെന്ന കമ്പനിയുടെ തീരുമാനമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. വാട്‌സാപ് ഡിലീറ്റ് ചെയ്‌ത് ആളുകൾ മറ്റ് ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ വാട്‌സാപ്പിന്റെ പുതിയ നിയന്ത്രണത്തെ കുറിച്ച് പരിശോധന നടത്താൻ ഇന്ത്യൻ പാർലമെന്ററി സമിതിയും തീരുമാനിച്ചിരുന്നു.
Also Read: കെഎസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്