തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്‌ക്ക് ശേഷമാകും കനത്ത മഴയുണ്ടാകുക. വ്യാപകമായ മഴയ്‌ക്കും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലും കനത്ത മഴ ലഭിക്കും.
കൂടാതെ, ഇടിമിന്നലിനും ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അതീവ ജാഗ്രത തുടരണമെന്ന് സർക്കാർ നിർദ്ദേശിച്ചു. തുലാവർഷം ചൊവ്വാഴ്‌ച എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കനത്ത മഴയ്‌ക്ക് കാരണം. നിലവിൽ കന്യാകുമാരി തീരത്തുള്ള ചക്രവാതച്ചുഴി രണ്ടുദിവസത്തിനുള്ളിൽ തീർത്തും ദുർബലമാകും. ചൊവ്വാഴ്‌ചയോടെ തുലാവർഷം എത്തുമെന്നും കാലവർഷം പൂർണമായും പിൻവാങ്ങുമെന്നുമാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്തതാണ് റെഡ് അലർട് പ്രഖ്യാപിക്കാൻ കാരണം. വൃഷ്‌ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്കും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസവും വൈകുന്നേരം മുതൽ പുലർച്ചെ വരെ ശക്‌തമായ മഴയാണ് വൃഷ്‌ടിപ്രദേശത്തും ഡാമിന്റെ പരിസരത്തും ഉണ്ടായത്. ഇന്ന് മഴ കുറയുകയാണെങ്കിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Also Read: മഴക്കെടുതി; ഇക്കുറി അടിയന്തര ധനസഹായം ഉണ്ടാവില്ല