കൽപ്പറ്റ: വന്യമൃഗ അക്രമണങ്ങൾ വർധിച്ചുവരുന്ന പശ്‌ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. കളക്‌ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്‌ടർ, വനംവകുപ്പ് ഉദ്യോഗസ്‌ഥർ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ, നഷ്‌ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു. അതേസമയം, കടുവാ ഭീതി നിലനിൽക്കുന്ന മാനന്തവാടി പിലാക്കാവിലും പൊൻമുടി കോട്ടയിലും ജാഗ്രത തുടരുകയാണ്.
അതിനിടെ, പാലക്കാട് ധോണിയിലും പരിസരത്തും ജനവാസ മേഖലയിൽ ഇറങ്ങുന്ന പിടി 7നെ പിടിക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം ചേരേണ്ട വയനാട്ടിലെ അംഗങ്ങൾ എന്ന് എത്തുമെന്ന് ഇന്നറിയാം. ഇടവേളകൾ ഇല്ലാതെ വയനാട്ടിൽ പലയിടത്തായി വന്യജീവി ആക്രമണവും പിടികൂടൽ ദൗത്യവുമാണ് വരവ് വൈകാൻ കാരണം. പിടി 7നെ പിടികൂടിയാൽ താമസിപ്പിക്കാനുള്ള കൂട് ധോണി ക്യാമ്പിൽ ഒരുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പിടി7 മറ്റുചില ആനകൾക്ക് ഒപ്പം എത്തിയിരുന്നു. കൃഷിയിടത്തിലൂടെ പതിവായി സഞ്ചരിക്കുന്നതും ആശങ്ക കൂട്ടുകയാണ്. അതിനിടെ, ആനയെ പിടികൂടാൻ വൈകുന്നതിൽ നാളെ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
അതേസമയം, വന്യജീവി വംശ വർധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സംസ്‌ഥാന സർക്കാർ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ കേരളം ഹരജി നൽകും. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. വിഷയത്തിൽ സംസ്‌ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്യും.
വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെഎഫ്ആർഐയെ ചുമതല പെടുത്തിയിട്ടുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വ്യക്‌തമാക്കി. ജനത്തിന്റെ ജീവൽ പ്രശ്‌നങ്ങൾ രാഷ്‌ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തിൽ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.
Most Read: ബഫർസോൺ; കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും