വയനാട് : ജില്ലയിലെ അതിർത്തിയിൽ തോൽപെട്ടി ചെക്ക്പോസ്‌റ്റിന് സമീപം ഇറങ്ങിയ കാട്ടാന കാറും കടയും തകർത്തു. കോവിഡ് സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാട്ടിക്കുളം പാലപീടിക സ്വദേശിയും ബാവലി ഗവൺമെന്റ് യുപി സ്‌കൂളിലെ അധ്യാപകനുമായ എംഎസ് ബിജുവിന്റെ കാറാണ് കാട്ടാന തകർത്തത്. തുടർന്ന് സമീപത്തുള്ള കടയും നശിപ്പിച്ച ശേഷമാണ് കാട്ടാന തിരികെ വനത്തിലേക്ക് മടങ്ങിയത്.
6 പേരായിരുന്നു ചെക്ക്‌പോസ്‌റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഡ്യൂട്ടിക്കിടയിൽ വെള്ളം കുടിക്കാനായി ബിജു കാറിനുള്ളിൽ കയറിയ സമയത്താണ് കാട്ടാന എത്തിയത്. തുടർന്ന് കൂടെ ഉണ്ടായിരുന്ന ജീവനക്കാർ ബഹളം വച്ചതിനെ തുടർന്ന് ബിജു കാറിൽ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും കാറിനടുത്തെത്തിയ കാട്ടാന കാറിന്റെ മുൻവശത്തെ ചില്ലും മറ്റൊരു വശത്തെ ചില്ലും തകർക്കുകയായിരുന്നു.
കാർ തകർത്ത ശേഷം സമീപത്തെ കടയിലേക്ക് നീങ്ങിയ ആന കടയും തകർത്തു. തുടർന്ന് കുറച്ചു സമയത്തിന് ശേഷമാണ് കാട്ടാന തിരികെ വനത്തിലേക്ക് മടങ്ങിയത്. സംഭവത്തിന് പിന്നാലെ സ്‌ഥലത്തെത്തിയ വനപാലകർ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Read also : കാലവർഷക്കെടുതി; മടിക്കൈയിൽ 11 ലക്ഷത്തിന്റെ കൃഷിനാശം