കാഞ്ഞങ്ങാട്: രണ്ട് ദിവസം പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് മടിക്കൈയിലെ നേന്ത്രവാഴത്തോട്ടങ്ങളിൽ 11 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക വിലയിരുത്തൽ. മെയ് 14നുണ്ടായ കനത്ത മഴയിലാണ് വിളവെടുക്കാറായ തോട്ടങ്ങൾ വെള്ളത്തിനടിയിലായത്. വെള്ളം ഇറങ്ങാൻ ദിവസങ്ങൾ എടുത്തതോടെ മിക്ക വാഴത്തോട്ടങ്ങളിലെയും പകുതിയിലധികം വാഴകൾ പഴുപ്പ് ബാധിച്ച് മഞ്ഞളിച്ച് ഉണങ്ങിത്തുടങ്ങി. ഈർപ്പം കൂടിയതോടെ മറ്റ് കീടബാധകളും കർഷകർക്ക് വില്ലനായി. ജില്ലയുടെ നേന്ത്രവാഴത്തോട്ടം എന്നറിയിപ്പെടുന്ന മടിക്കൈയിൽ തുടർച്ചയായി ഉണ്ടാകുന്ന വിളനാശത്തെ അധികാരികൾ വേണ്ട ഗൗരവത്തിൽ എടുക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
മുൻകാലങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും കാലവർഷത്തിലും വലിയതോതിലുള്ള നാശം ഇവിടെ സംഭവിച്ചിരുന്നു. കണിച്ചിറ, കീക്കാംകോട്ട്, അഴകുളം, ആലയി, പന്നിപ്പള്ളി, മുട്ടറക്കാൽ, അരയി തുടങ്ങിയ സ്‌ഥലങ്ങളിലെ വാഴത്തോപ്പുകളിലാണ് വ്യാപക നാശമുണ്ടായത്.
മഴക്കാലത്ത് വലിയ നീരൊഴുക്കുള്ള തോടുകളുടെ കരയോട് ചേർന്ന വയലുകളും പറമ്പുകളുമാണ് ഇവിടെയുള്ള മിക്ക വാഴത്തോപ്പുകളും. ഇത്തവണയുണ്ടായ കൃഷിനാശത്തിന് ചെറുകിട ജലസേചന വകുപ്പിനെയാണ് കർഷകർ പഴിക്കുന്നത്. യഥാസമയം അണക്കെട്ടുകൾ തുറുന്നുവിടാതെ വെള്ളക്കെട്ടിന് ആക്കം കൂട്ടിയത് വകുപ്പിന്റെ അനാസ്‌ഥയായാണെന്നാണ് ആരോപണം. ചെറിയ ദൂരത്തിന്റെ വ്യത്യാസത്തിലുള്ള മൂന്നു അണക്കെട്ടുകളിൽ മധ്യഭാഗത്തുള്ള കണിച്ചിറ അണക്കെട്ട് തുറക്കാൻ വൈകിയതും ഇതിനുകാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
Also Read: കുഴൽപ്പണക്കേസ്; അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്; മൊഴിയെടുക്കും