തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്കും. ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിൽ പലവട്ടം ഫോണിൽ ബന്ധപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഇരുവരും കോന്നിയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതിന്റെ അടിസ്‌ഥാനത്തിൽ സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും. അതേസമയം, ധർമരാജനെ ഫോണിൽ വിളിച്ചെന്ന് സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും നേരത്തെ മൊഴി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് വിളിച്ചതെന്നും കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നുമാണ് സെക്രട്ടറി ദിപിനും ഡ്രൈവർ ലിബീഷും മൊഴി നൽകിയിരിക്കുന്നത്. ഇരുവരെയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷം പോലീസ് വിട്ടയച്ചു. രണ്ടുപേരും ഒരേ മൊഴി തന്നെ നൽകിയതിനാൽ ഇത് പോലീസ് മുഖവിലയ്‌ക്ക് എടുത്തിട്ടില്ല. ഇതിന് പിന്നാലെയാണ് അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
ഇതിനിടെ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ബിജെപി കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേരും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്‌ണൻ യോഗത്തിൽ പങ്കെടുക്കും. വിവാദങ്ങൾ തലവേദന സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ യോഗത്തിലെ തീരുമാനങ്ങൾ നിർണായകമാകും.
Also Read: സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്ന് ആദരാജ്‌ഞലി; സമരം ശക്‌തമാക്കി കാർഷിക സംഘടനകൾ