ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരം കൂടുതൽ ശക്‌തമാക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി സമരത്തിനിടയിൽ മരിച്ച കർഷകർക്ക് ഇന്ന് സമരഭൂമിയിൽ ആദരാജ്‌ഞലി അർപ്പിക്കും. കൂടാതെ സമരത്തിന്റെ ഭാവി പരിപാടികളിൽ തീരുമാനമെടുക്കുന്നതിനായി അടുത്ത വെള്ളിയാഴ്‌ച യോഗം ചേരാനും സംയുക്‌ത കിസാൻ മോർച്ച തീരുമാനിച്ചു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനമെടുക്കാത്ത കേന്ദ്രസർക്കാരിനെ, സമരം കൂടുതൽ ശക്‌തമാക്കി സമ്മർദ്ദത്തിലാക്കുകയാണ് കാർഷിക സംഘടനകളുടെ ലക്ഷ്യം. സമരം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ സമ്പൂർണ വിപ്ളവ് ദിവസമായി കർഷകർ ആചരിച്ചു.
തുടർ സമരങ്ങൾ ശക്‌തമാക്കുന്നതിന്റെ ഭാഗമായി സമരമുഖത്തും, ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും കാർഷിക നിയമങ്ങളുടെ പകർപ്പ് കത്തിച്ച് കർഷക സംഘടനകൾ പ്രതിഷേധം വ്യക്‌തമാക്കിയിരുന്നു. പ്രധാനമായും ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്.
Read also : ഇരുട്ടടിയായി ഇന്ധന വില; വീണ്ടും വർധിപ്പിച്ചു