മലപ്പുറം: നിലമ്പൂരിലെ അരുവാക്കോട് കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാന പ്ളാവ്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും ജനവാസ മേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിക്കുന്നതായും നാട്ടുകാർ പറയുന്നു.
കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചപ്പോൾ വണ്ടി കേടായി കിടക്കുന്നതിനാൽ വരാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ഒരാഴ്‌ചയായി തന്റെ കൃഷിയിടത്തിൽ കാട്ടാന എത്തുന്നതായി പ്രദേശവാസി പിജി മാത്യു പറഞ്ഞു. 50 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. രാത്രിയോടെ നാട്ടിലിറങ്ങിയ കാട്ടാന രാവിലെ ഒൻപത് മണിയോടെയാണ് മടങ്ങിയത്. രാത്രി എട്ട് മണിയോടെ ചാലിയാർ പുഴ കടന്ന് അരുവാക്കോട് ആർആർടി ഓഫീസിന് മുന്നിലെത്തിയ കാട്ടാനകളെ ഒച്ച വെച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടി വെച്ചും ഓടിക്കുകയായിരുന്നു.
അതേസമയം കൃഷിക്കും ജീവനും സംരക്ഷണം ഉറപ്പു വരുത്തുന്ന രീതിയിൽ സർക്കാർ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Malabar News: ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ കളക്‌ടറുടെ ‘ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’