തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍, സംഭവസ്‌ഥലത്ത് ഇല്ലാതിരുന്ന ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്‌താൽ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ തയാറാകുമോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കേസെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഇതെന്നും വിഡി സതീശൻ പറഞ്ഞു. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്‌തമാക്കുന്നതാണ് പൊലീസ് നടപടി. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അന്വേഷണ വിധേയമാക്കേണ്ടതാണ് ഈ ആരോപണം., -വിഡി സതീശൻ പറഞ്ഞു.
അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള മൽസ്യതൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. സമരത്തെ വര്‍ഗീയവൽക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സര്‍ക്കാരും സിപിഎമ്മും തുടക്കം മുതലെ പയറ്റുന്നത്. ഇതിന്റെ ഭാഗമായി സിപിഎം- ബിജെപി കൂട്ടുകെട്ടുണ്ടാക്കിയതും കേരളം കണ്ടതാണ്. അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സഖ്യത്തിലേര്‍പ്പെട്ട രണ്ടു കൂട്ടരും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. – വിഡി സതീശൻ വ്യക്‌തമാക്കി.
മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച് ചെയ്‌ത് വിഷയം പരിഹരിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. തുറമുഖ പദ്ധതി നടപ്പാക്കുമ്പോള്‍ തീരശോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നത് മുന്‍കൂട്ടിക്കണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്ന് നിയമസഭയിലും പുറത്തും നിരവധി തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. -സതീശൻ പ്രസ്‌താവനയിൽ പറഞ്ഞു.
സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം, കാലങ്ങളായി സിമന്റ് ഗോഡൗണില്‍ കിടക്കുന്ന വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ അദാനിക്കൊപ്പം ചേര്‍ന്ന് സമരത്തെ ഇല്ലാതാക്കുകയെന്ന നിലപാടാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങി ജനകീയ പ്രശ്‌നങ്ങളും സമരങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. -സതീശൻ വിശദീകരിച്ചു.
വിഴിഞ്ഞം സമരത്തിന് യുഡിഎഫ് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ ഇനിയും തുടരുമെന്നും സതീശന്‍ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. അതേസമയം, ‘ഏറെ സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന പ്രദേശത്തെ ജനതയെ ഭിന്നിപ്പിലേക്കും ഏറ്റുമുട്ടലിലേക്കും എത്തിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സമരവും സമരത്തിനെതിരേയുള്ള സമരവും ഒരേ സ്‌ഥലത്ത് നടക്കുമ്പോള്‍ അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും’ -എം വിന്‍സെന്റ് എംഎൽഎ ആവശ്യപ്പെട്ടു.
Most Read: കുട്ടികള്‍ക്ക് സ്വകാര്യതയുള്ള ‘ലഹരി വിമുക്‌തി’ ചികിൽസ ഉറപ്പ് വരുത്തണം; മന്ത്രി വീണാ ജോര്‍ജ്